ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

11 Apr 2016

വിപണി കണ്ട് വിളവൊരുക്കി......

                      
മുകേഷും കുടുംബാംഗങ്ങളും വിളവെടുത്ത പച്ചക്കറികളുമായി
                                കൂടരഞ്ഞി പനക്കച്ചാല്‍ കോവിലങ്ങല്‍ മുകേഷിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറി. ബ്ലോക്ക് മെമ്പര്‍ ജിമ്മി ജോസും  പഞ്ചായത്ത് മെമ്പര്‍ ജെസ്സി പാണ്ടംപടത്തിലും ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനിജോസും ക്യഷി ഓഫീസര്‍ ജിഷ പിജിയും മറ്റ് ക്യഷിഭവന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടിയായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

                      മുകേഷ്  പത്തു പശുക്കളടങ്ങുന്ന തന്റെ ഫാമിലെ തിരക്കുകള്‍ക്കിടയിലാണ് ഒരേക്കര്‍ ജൈവ പച്ചക്കറിയൊരുക്കിയത്. സ്വന്തമായി പത്തു സെന്റു മാത്രമുള്ള മുകേഷ് പാട്ടത്തിനെടൂത്ത സ്ഥലത്താണ് ക്യഷി ചെയ്തിരിക്കുന്നത്. രണ്ടരയേക്കര്‍ സ്ഥലമാണ് പാട്ടത്തിനെടുത്തത്. അതില്‍ ആയിരത്തിയഞ്ഞൂറോളം നേന്ത്രവാഴക്കന്നുകള്‍ ആദ്യം തന്നെ നട്ടു പിന്നിടാണ് ഇടവിളയായി പച്ചക്കറികളും.
                    റോഡില്‍ നിന്ന് അരക്കിലോമിറ്റര്‍ അകലെ കുന്നിന്‍ മുകളിലാണ് ക്യഷി.  ഇവിടെ പയര്‍ എകദേശം മുക്കാല്‍ ഏക്കറിലുണ്ട് ബാക്കി സ്ഥലത്ത് പാവല്‍ , പടവലം, വെണ്ട, മുളക്, വഴുതന, തക്കാളി, മത്തന്‍, വെള്ളരി എന്നിവയും. പയര്‍ വിത്തുകള്‍ മുക്കത്തുള്ള സ്വകാര്യ ഏജന്‍സിയില്‍ നിന്നുമുള്ള സൂപ്പര്‍ ലൈറ്റ് ഇനത്തില്‍പ്പെട്ടതാണ് ഉപയോഗിച്ചത്. ബാക്കി തൈകളാക്കി വാങ്ങി. അവ കൂടരഞ്ഞിയില്‍ത്തന്നെയുള്ള അഗ്രോസര്‍വ്വീസ് സെന്റ്റിന്റെ വിത്ത് തൈ ഉല്പ്പാദന കേന്ദ്രത്തില്‍ നിന്നും വാങ്ങി.
                 വളമായി വീട്ടില്‍ത്തന്നെ സ്റ്റോക്ക് ചെയ്തിട്ടുള്ള ചാണകപ്പൊടിയും പശുവിന്റെ മൂത്രവുമാണ് ഉപയോഗപ്പെടുത്തിയത്. ആഴചയില്‍ ഒരു പ്രാവശ്യം സ്ലറിയാക്കി നേര്‍പ്പിച്ച് തൈകള്‍ക്ക് ഒഴിക്കും. കീടരോഗ നിയന്ത്രണത്തിനായി വേപ്പിന്‍ സോപ്പും ഫിഷ് അമിനോ ആസിഡും ഉപയോഗപ്പെടുത്തുന്നു.
                    ഫെബ്രുവരി മാസം ക്യഷിയാരംഭിച്ചപ്പോള്‍ സ്ഥലമുടമ കുര്യാച്ചന്‍ പാണ്ടംപടത്തില്‍ വെള്ളത്തിനായി ഒരു സില്പോളിന്‍ കുളം ഒരുക്കിത്തന്നു. അരക്കിലോമീറ്റര്‍ താഴെയുള്ള കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് ഈ കുളത്തില്‍ നിറയ്ക്കും.  രാവിലെയും വൈകുന്നേരവുമാണ് നന. രാവിലെ ഏഴരയോടും വൈകുന്നേരം അഞ്ചുമണിയോടടുപ്പിച്ചും നനയ്ക്കും.
                                         വിളവെടുപ്പ് തുടങ്ങിയപ്പോള്‍ പച്ചക്കറിയുടെ വില ഉയര്‍ന്നു നില്‍ക്കുന്നത് മുകേഷിന് അനുഗ്രഹമായി പയറിനും പാവലിനും കിലോയ്ക്ക് നാല്പ്പതു രൂപ തോതില്‍ വില്‍ക്കാന്‍ കഴിഞ്ഞു. കൂടരഞ്ഞിയിലെ തന്നെ പച്ചക്കറിക്കടകളിലാണ് വില്പ്പന.
                                          പിതാവ് വേലായുധന്‍ അമ്മ ശാന്ത ഭാര്യ സുനിത മക്കള്‍ അനഘ, അരുണ്‍ എന്നിവയടങ്ങിയ കുടുംബം പച്ചക്കറിത്തോട്ടത്തില്‍ സജീവമായുണ്ട്. കഠിനാധ്വാനം കൈ മുതലാക്കിയ മുകേഷ് പനക്കച്ചാലിലെ അയല്‍ക്കാര്‍ക്കെല്ലാം പരോപകാരിയാണ്. എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി മുന്നിലുള്ള ഇദ്ദേഹം ക്യഷിയിടത്തില്‍ മികവു തെളിയിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് സുഹ്യത്തുക്കളോടൊത്ത് വാഴക്ക്യഷി നടത്തിയിട്ടുള്ള മുകേഷ് കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ആത്മ പദ്ധതിയില്‍ പ്രദര്‍ശനത്തോട്ടമൊരുക്കിയിരുന്നു. മുകേഷിനെപ്പോലെയുള്ള കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ക്യഷിഭവന്‍ നല്‍കാറുണ്ട്. അതു കൊണ്ടു തന്നെ ഈ ക്യഷിക്ക് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍  (വി ഐ യു സി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന് സഹായമനുവദിച്ചിട്ടുണ്ട്.
വിലാസം
മുകേഷ്
കോവിലങ്ങല്‍ (വീട്)
കൂടരഞ്ഞി (പിഒ)
കോഴിക്കോട് 673604
മൊബൈല്‍ നം : 9946903550

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്