ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

26 Sept 2019

പച്ചക്കറിത്തൈ ഉല്പാദനം സംരംഭമാക്കിയ ദമ്പതികള്‍..

                         
          തികച്ചും സാധാരണക്കാരായ ദമ്പതികള്‍ പോട്രേകളില്‍ പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭം തുടങ്ങി വിജയിപ്പിച്ച കഥയാണ് കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍, സോഫി ദമ്പതികള്‍ക്ക് പറയാനുള്ളത്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴക്ക്യഷിയും ഇഞ്ചിക്ക്യഷിയും പച്ചക്കറിക്ക്യഷിയും ചെയ്യുന്ന  കര്‍ഷകരായി കഴിഞ്ഞു വന്നിരുന്ന  ഇവര്‍ ഇന്ന് ഒരു വര്‍ഷം ആറു ലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടരഞ്ഞിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകളിലായി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേയ്ക്കും ഇവര്‍ വിതരണം ചെയ്യുന്നു.
                            ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഒരു സരംഭം വിജയിപ്പിക്കാം എന്നു തെളിയിക്കുകയാണ് ഈ കര്‍ഷക ദമ്പതികള്‍.   പ്രോട്രേത്തൈകള്‍ പ്രചാരത്തിലാകുന്നതിനു മുന്‍പേ ഈ രംഗത്ത് എത്തി സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശീലനം നേടി, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പോളിഹൗസില്‍ ശാസ്ത്രീയമായ രീതിയില്‍ ഗുണമേന്മയുള്ള പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് നേട്ടം കൊയ്യുകയാണ്.

തൈ ഉല്പ്പാദനത്തിലേക്ക്

                              കോഴിക്കോട് ജില്ലയില്‍ ആദ്യമായി പൊളിഹൗസില്‍ പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിക്കാന്‍ കുറച്ചാളുകള്‍ക്ക് മാത്രമാണ് അവസരവും പരിശീലനവും ലഭിച്ചത് അവരില്‍പ്പെടുന്നു ഈ ദമ്പതികള്‍. ക്യഷി ചെയ്ത് ഉല്പ്പാദിപ്പിക്കുന്ന ഇഞ്ചി, വിത്തായി  വിതരണം ചെയ്യാറുണ്ടായിരുന്ന ജോണ്‍ തന്റെ ഇഞ്ചി വിത്ത്  വില്പ്പനയ്ക്ക് പ്രതിസന്ധി നേരിട്ടപ്പോള്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ടതോടെയാണ്  അതു വരെയുണ്ടായിരുന്ന ജീവിതം മാറി മറിഞ്ഞത്.
                                                 ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ താമരശ്ശേരിയിലുള്ള വി എ ഫ് പിസി കെയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ അന്നത്തെ ജില്ലാമാനേജര്‍ ആയിരുന്ന സുല്‍ഫിക്കര്‍  പുതിയ ഒരു ആശയം ഇവര്‍ക്ക് നല്‍കി. പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിച്ച് വിതരണത്തിനായി വി എഫ് പി സി കെയ്ക്ക് നല്‍കുക. ആ സമയത്ത് പച്ചക്കറിത്തൈകള്‍ പ്രോട്രേകളില്‍ വിതരണം ചെയ്യുന്ന സംവിധാനം പ്രചാരത്തിലായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ.  അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ അഞ്ചു ദിവസത്തെ പരിശീലനത്തിന് രണ്ടു പേരും പങ്കെടുത്ത് തൈകള്‍ ഉണ്ടാക്കുന്നതിന് പ്രാവീണ്യം നേടി. കോഴിക്കോട് വേങ്ങേരിയിലുള്ള കര്‍ഷക പരിശീലന കേന്ദ്രത്തില്‍ മൂന്നു ദിവസത്തെ പരിശീലനവും അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഹൈ ടെക് സംവിധാനത്തിലുള്ള തൈ ഉല്പ്പാദന രീതികളിലും പരിശീലനം നേടി.
                                   അത് വരെ താല്‍കാലികമായി നിര്‍മ്മിച്ചതും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതുമായ ഷെഡ്ഡുകളിലായിരുന്നു പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിച്ചു കൊണ്ടിരുന്നത്. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ നൂറ്റി ഇരുപത് സ്ക്വയര്‍ മീറ്ററില്‍ ഒരു പോളിഹൗസ് നിര്‍മ്മിച്ചു എഴുപത്തിയഞ്ച് ശതമാനം സബ്സീഡിയിലായിരുന്നു നിര്‍മ്മിച്ചത്. കൂടരഞ്ഞിയില്‍ പെട്രോള്‍ പമ്പിനു സമീപം കുന്നത്ത് ജോര്‍ജ് എന്ന കര്‍ഷകന്റെ ക്യഷിയിടം അദ്ദേഹം തൈ ഉല്പാദനത്തിന് പാട്ടത്തിന് നല്‍കിയ സ്ഥലത്താണ് പോളിഹൗസ് നിര്‍മ്മിച്ചത്. സാധാരണ ഗതിയില്‍ ഒരു സംരഭത്തിന് പാട്ടം അടിസ്ഥാനത്തില്‍ മറ്റൊരു സ്ഥലത്തും ഭൂമി ലഭ്യമല്ലായിരുന്നു. ഇദ്ദേഹത്തിന്റെ സഹായമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഈ രംഗത്ത് തുടരാന്‍ സഹായിക്കുന്നതെന്ന് ജോണ്‍ പറയുന്നു.
                                       2010ല്‍ ആരംഭിച്ച തൈ ഉല്പ്പാദനം നാലു വര്‍ഷത്തോളം തുടര്‍ന്നു. അന്ന് വി എഫ് പി സി കെയ്ക്ക് വര്‍ഷം മൂന്നു ലക്ഷത്തോളം തൈകള്‍  കരാര്‍ അടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിച്ച് നല്‍കിയിരുന്നു. ക്യഷിഭവനുകളിലേയ്ക്കായിരുന്നു അന്ന് പ്രധാനമായും വിതരണം ചെയ്തിരുന്നത്. പയര്‍, പാവല്‍,പടവലം, വെണ്ട,വഴുതന, മുളക്, തക്കാളി, മത്തന്‍, വെള്ളരി, കുമ്പളം എന്നിവയും ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട്, ലെറ്റൂസ് തുടങ്ങിയവയുടെ തൈകളും ഉല്പ്പാദിപ്പിച്ചു. ചിലര്‍ പപ്പായ തോട്ടമായി ക്യഷി ചെയുന്നതിന് തൈകള്‍ ആവശ്യപ്പെടാറുണ്ട്. കൂടാതെ പാഷന്‍ ഫ്രൂട്ട്, കോവല്‍, മുരിങ്ങ എന്നിവയുടെ തൈകളും ചില കര്‍ഷകര്‍ ആവശ്യപ്പെടാറുണ്ട്.
ഗുണമേന്മയുള്ള തൈകള്‍ പോട്രേകളില്‍

              ശാസ്ത്രീയമായ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പ്രോട്രേകളില്‍ തൈ ഉല്പ്പാദനം വിജയിപ്പിക്കാന്‍ കഴിയൂ. ഉല്പാദന ഉപാധികളുടെ തെരഞ്ഞെടുപ്പ് മുതല്‍ വിപണനത്തില്‍ വരെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വിത്തുകളും ഒരേ സമയത്ത് മുളയ്ക്കുകയില്ല. മുള ശേഷി വ്യത്യസ്തമായിരിക്കും. കട്ടി കൂടിയ പുറന്തോടുള്ള പാവല്‍ പോലെയുളളവയുടെ വിത്തുകള്‍ മുളയ്ക്കുന്നതിന് സമയമെടുക്കും മുളച്ച് വേഗത്തില്‍ വളരുന്നവയാണ് പയര്‍ പോലെയുള്ളവ. അങ്ങനെ വിത്തുകള്‍ മുളയ്ക്കുന്നതും അവയുടെ വളര്‍ച്ചയും കണക്കിലെടുത്ത് മാത്രമെ തൈ ഉല്പാദനം കാര്യക്ഷമമായി നടത്തുന്നതിനും വിതരണം ചെയ്യുന്നതിനും കഴിയൂ.
               ഇങ്ങനെയുളള സംരംഭം നടത്തുമ്പോള്‍ കാര്യങ്ങള്‍ ക്യത്യമായും ശ്രദ്ധയോടും ചെയ്യുന്നതിന് അത്യാവശ്യം മാനെജ്മെന്റ കഴിവ് വേണം എന്നുള്ളതാണ്. തൈകള്‍ പെട്ടെന്ന് രോഗം ബാധിച്ച് നശിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍ കൂട്ടി കണ്ട് ആവശ്യമായ കരുതല്‍ എടുക്കണം . നടീല്‍ മാധ്യമത്തിന്റെ പോരായ്മകള്‍ തൈകള്‍ വളര്‍ന്ന് വരുമ്പോള്‍ പ്രതിഫലിക്കാറുണ്ട്. അത് തിരിച്ചറിഞ്ഞ് ആവശ്യമായ പോഷകങ്ങള്‍ നല്‍കി തൈകളെ രക്ഷിച്ചെടുക്കേണ്ടതായി വരും. അതോടൊപ്പം എലികളുടെ ശല്യം ചിതലിന്റെ ശല്യം എന്നിവ നേരിടേണ്ടി വന്നേക്കാം ഇതൊക്കെ പരിഹരിച്ച് വേണം തൈ ഉല്പ്പാദനം നടത്താന്‍.
                                തൈകള്‍ ഉണ്ടാക്കുന്നതിനുള്ള പ്രോട്രേകള്‍ ഇപ്പോള്‍ കോയമ്പത്തൂര് നിന്നും നേരിട്ട് വാങ്ങുകയാണ്. ഹൈബ്രിഡ് വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നൂറ് ശതമാനം ഉറപ്പിക്കാന്‍ കഴിയും വിത്തുകള്‍ മുളയ്ക്കുമെന്നതിന്. പോട്രേകള്‍ നിറയ്ക്കുന്നതിന് ഒരിക്കലും മണ്ണ് ഉപയോഗിക്കാന്‍ പാടില്ല. കമ്പോസ്റ്റ് ചെയ്ത ചകിരിച്ചോറും ചാണകപ്പൊടിയുമാണ് ഉപയോഗിക്കുന്നത്. ഇവ നിശ്ചിത അനുപാതത്തില്‍ മിക്സ് ചെയ്ത് പ്രോട്രേകളില്‍ നിറയ്ക്കുന്നു ഓരോ കുഴികളിലും വിത്തിടുന്നതിന് ചെറിയ കുഴി കൈ കൊണ്ട അമര്‍ത്തി ഉണ്ടാക്കും തുടര്‍ന്ന് ഓരോന്നിലും വിത്തിടും അതിനുശേഷം കുറച്ച് ചകിരിച്ചോര്‍ മിശ്രിതമെടുത്ത് വിത്തിനു മുകളില്‍ കൂടി തൂളും.
                         വിത്ത് മുളച്ച് തൈകളാവുന്നതു വരെ സ്യൂഡോമോണസ് പോലെയുള്ള ജൈവ ജീവാണുവളങ്ങളും ഫിഷ് അമിനോ ആസിഡ് എന്നിവയും പ്രയോഗിക്കും. രോഗം പടര്‍ന്ന് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകാന്‍ സാധ്യതയുള്ള ഘട്ടത്തില്‍ ബാവിസ്റ്റിന്‍ പോലെയുള്ള കുമിള്‍ നാശിനികളും വളര്‍ച്ചയ്ക്ക് 17:17:17 പോലെയുള്ള വളങ്ങളും ഇലകളില്‍ പ്രയോഗിക്കും.

അഗ്രൊ സര്വ്വീസ് സെന്ററുമായി സഹകരണം

                       കൊടുവള്ളി ബ്ലോക്കിന്റെ കീഴിലുള്ള തിരുവമ്പാടി അഗ്രോ സര്വ്വീസ് സെന്റ്റര്‍ സംസ്ഥാന അവാര്‍ഡ് ജേതാവും അന്നത്തെ തിരുവമ്പാടി  ക്യഷി ഓഫീസറുമായിരുന്ന പ്രകാശ് പി മികച്ച രീതിയില്‍ പുനസംഘടിപ്പിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് നാലു വര്‍ഷത്തെ വി എഫ് പിസി കെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് സെന്ററിന്റെ തൈ ഉല്പ്പാദന കേന്ദ്രമായി ഇദ്ദേഹത്തിന്റെ പോളിഹൗസ് മാറി അന്നത്തെ ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനി ജോസിന്റെ പിന്തുണയും അഗ്രൊ സര്‍വ്വീസ് സെന്ററിനു വേണ്ടി തൈകള്‍ ഉല്പ്പാദിപ്പിക്കുന്നതിന്  ഉണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ രണ്ടാമതൊരു പോളിഹൗസ് കൂടി തൈ ഉല്പ്പാദനത്തിനായി നിര്‍മ്മിച്ചു.
                                പച്ചക്കറിത്തൈ ഉല്പ്പാദനത്തിനു പുറമേ ക്യഷിവകുപ്പ് പച്ചക്കറി വികസന പദ്ധതിയില്‍ മണ്ണും വളവും നിറച്ച തൈകളോടു കൂടിയ ഗ്രോബാഗുകളുടെ വിതരണവും ഏറ്റെടുത്തു. അഗ്രോ സര്വ്വീസ് സെന്ററിന്റെ വളര്‍ച്ചയോടൊപ്പം തൈ ഉല്പ്പാദനവും വര്‍ദ്ധിച്ചു. ഉല്പ്പാദനം ഇരട്ടിയായി. പ്രോട്രേകളില്‍ നടീല്‍ മാധ്യമം നിറയ്ക്കുന്നതിനും മറ്റും സഹായത്തിന് സഹോദരങ്ങളെ കൂടെ കൂട്ടി. അതിനാല്‍ സമയ ബന്ധിതമായി ഗുണമേന്മയുള്ള  തൈകള്‍ ഉല്പ്പാദിപ്പിക്കുന്നതിന് കഴിഞ്ഞു.

              ഗുണമേന്മയുള്ള തൈകള്‍ ആവശ്യക്കാര്‍ക്ക് ക്യത്യമായി പറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുന്നതാണ് ഈ സംരംഭം വിജയിക്കാന്‍ ഒരു കാരണമായത് എന്ന് ജോണും ഭാര്യ സോഫിയും ഒരേ സ്വരത്തില്‍ പറയുന്നു. ഇന്ന് നിരവധിയാളുകള്‍ ഈ രംഗത്തുണ്ട്. ക്യഷിഭവന്‍ നേത്യത്തില്‍ ഇക്കോഷോപ്പുകള്‍ മുഖേനയും അഗ്രോ സര്വ്വീസ് സെന്ററുകള്‍ മുഖേനയും പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിക്കുന്നുണ്ട്. ക്യഷി വകുപ്പ് 'ഓണത്തിനൊരു മുറം പച്ചക്കറി' 'പച്ചക്കറി വികസന പദ്ധതി' എന്നിവയിലൂടെ വീടുകളില്‍ ജൈവപച്ചക്കറി ഉല്പ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനാല്‍ ഓരോ വര്‍ഷവും പച്ചക്കറിക്ക്യഷി ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ മറ്റുളളവര്‍ പച്ചക്കറിത്തൈ ഉല്പ്പാദനവുമായി ഈ രംഗത്ത് കടന്നു വരുന്നത് മത്സരമാകുന്നുവെങ്കിലും വരുമാന സാധ്യത കുറയ്ക്കുന്നില്ല.
                        കഠിനാധ്വാനവും ഈ രംഗത്ത് തുടരണമെന്ന താല്പര്യവുമാണ് ഈ ഇവരുടെ വിജയത്തിന്റെ രഹസ്യം. ഗുണമേന്മയുള്ള തൈകളായതിനാല്‍ നിരവധിയാളുകള്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും തൈകള്‍ വാങ്ങാന്‍ വരുന്നുണ്ട്. മഴക്കാല പച്ചക്കറിക്ക്യഷിയ്ക്കും മഴമറയിലെ പച്ചക്കറിക്ക്യഷിയ്ക്കും ധാരാളം ആളുകള്‍ തൈകള്‍ അന്വേഷിച്ചെത്തുന്നു. കടകളില്‍ നിന്നും വാങ്ങുന്ന വിഷലിപ്തമായ പച്ചക്കറികളെ ഉപേക്ഷിച്ച് ജൈവ രീതിയില്‍ പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കാന്‍ ഇന്ന് ധാരാളം ആളുകള്‍ മുന്നോട്ടു വരുന്നു. ക്യഷി ചെയ്ത് നല്ല വിളവ് ലഭിക്കുന്ന ആളുകള്‍ക്കുണ്ടാവുന്ന സംത്യപ്തി ഇവരുടേയും സംത്യപ്തിയാണ്.

ജോണ്‍ കുരീക്കാട്ടില്‍ 9539101823