ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Dec 2019

പച്ചക്കറിക്ക്യഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ ഒരു കൂട്ടായ്മ

                       
                നമുക്ക് ജീവിക്കണമെങ്കില്‍ ആഹാരം കൂടിയേ തീരൂ. വിഷവും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ലോകത്ത് നാം കഴിക്കുന്നത് ശുദ്ധമായിരിക്കില്ല. ആരോഗ്യത്തിന് നാം അത്യാവശ്യമെന്ന് കരുതുന്ന പച്ചക്കറികളും ഇതില്‍ നിന്ന് മുക്തമല്ല. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന് കണ്ട് പിടിച്ചിട്ടുണ്ട്. അതേ സമയം കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ താരതമ്യേന രാസകീടനാശിനിയുടെ സാന്നിദ്ധ്യം കുറവാണ് താനും.

                   നല്ല മണ്ണും ജലസമ്യദ്ധമായ കാലാവസ്ഥയും നമുക്കുളളപ്പോള്‍ നാം വിഷമില്ലാത്തത് എന്ന് ഉറപ്പില്ലാത്ത പച്ചക്കറികള്‍ കഴിക്കേണ്ടി വരുന്നത് നമ്മുടെ കഴിവ് കേടാണ്. കുറച്ച് സമയം നമ്മുടെ ആരോഗ്യത്തിനായി മാറ്റി വെയ്ക്കാന്‍ കഴിയുമെങ്കില്‍ നമുക്കും വിളയിക്കാം വിഷമില്ലാത്ത പച്ചക്കറികള്‍. ഇവിടെ ജൈവപച്ചക്കറിക്ക്യഷി ചെയ്ത് കൊണ്ട് മാത്യകയാവുകയാണ് കൂടരഞ്ഞി കരിംകുറ്റി ആത്മ സമഗ്ര പച്ചക്കറി വികസന യൂണിറ്റ് എന്ന കൂട്ടായ്മ.
                       മുന്‍ ഗ്രാമപഞ്ചായത്ത് അംഗം തങ്കപ്പന്‍ മാസ്റ്ററിന്റെ നേത്യത്വത്തില്‍ അദ്ദേഹത്തിന്റെ പുരയിടത്തില്‍ കൂടരഞ്ഞി ക്യഷിഭവന്‍ സഹായത്തോടെ ആത്മ പദ്ധതിയില്‍ 125 ഗ്രോബാഗുകളില്‍ വിവിധ പച്ചക്കറികള്‍ കരുത്തോടെ വിളയുകയാണ്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് ഇവിടെ പച്ചക്കറിക്ക്യഷി. ജൈവവളങ്ങളായ മണ്ണിരക്കമ്പോസ്റ്റ്, ചാണകം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവയുപയോഗിച്ചാണ് ഇവിടെ ക്യഷി. ജൈവകീടനാശിനികളായി നീം സോപ്പ്, പുകയിലക്കഷായം എന്നിവ ഉപയോഗിക്കുന്നു. കൂട്ടായ്മയിലെ അംഗങ്ങളായ രാധാക്യഷ്ണന്‍ പേഴും കാട്ടില്‍, ജോളി മുണ്ടക്കല്‍, രത്നരാജേഷ് സ്രാമ്പിക്കല്‍ തുടങ്ങി പത്തോളം അംഗങ്ങള്‍ ചേര്‍ന്നാണ് പച്ചക്കറികള്‍ വിളയിക്കുന്നത്