സുന്ദര കാഴ്ചയുടെ ഇലച്ചാര്‍ത്തുമായി കൂടരഞ്ഞി ആക്കല്‍ റോയിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന മുന്തിരിപ്പഴങ്ങള്‍ വേറിട്ട കൃഷികാഴ്ച സമ്മാനിക്കുകയാണ്. രണ്ട് വര്ഷം മുൻപ് കോഴിക്കോട് നിന്ന് വാങ്ങിയ ഒരടി വലിപ്പമുള്ള മുന്തിരി തൈ വീടിനു ഒരു വശത്ത് ജൈവവളങ്ങളിട്ട് നട്ടു പരിപാലിച്ചു. ഇന്ന് വീട്ടു മുറ്റത്ത് വിളയുന്നത് ജൈവ മുന്തിരിപ്പഴങ്ങളാണ്.
വീടിരിക്കുന്ന പത്ത് സെന്റ് സ്ഥലത്ത് വിളയാത്തതായൊന്നുമില്ല. വിവിധ പച്ചക്കറികള്‍ പാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ, കിഴങ്ങ് വിളകള്‍ എന്നിവയെല്ലാം ഗ്രോബാഗിലും മണ്ണിലുമായി വളരുന്നുണ്ടിവിടെ. വീട് കഴിഞ്ഞ് ഉള്ള സ്ഥലം ഒരിഞ്ചും പാഴാക്കാതെ വിവിധ കൃഷികളുമായി ഒരു മാതൃകാ ഹരിത ഭവനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
അടുക്കള മാലിന്യം ഇവിടെ ഒരു തലവേദനയല്ല, പാചകത്തിനാവശ്യമായ ബയോഗ്യാസ ലഭിക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് അനര്‍ട്ട് സഹായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്യാസ് ഉല്പ്പാദനം കഴിഞ്ഞ് പുറന്തള്ളുന്ന സ്ലറി നല്ലൊരു ജൈവവളമാണ്. ഈ ജൈവവളമാണ് മുന്തിരിച്ചെടിക്ക് ഉപയോഗിക്കുന്നത്. കൂടരഞ്ഞി കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം ആദ്യ വിളവെടുപ്പ് നടത്തി കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. ഇപ്പോള്‍ ഇരുപത് കുലകള്‍ വിളവെടുത്ത് കഴിഞ്ഞു.
വീടിന്റെ വശങ്ങളിലും കോണിയിലും മട്ടുപ്പാവിലുമായി പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി ചെയ്തിരിക്കുന്നപച്ചക്കറികളും പഴങ്ങളും ആരെയും കൃഷി ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. ഭാര്യ ഷൈനി മകന്‍ റോഷ് റോയ് എന്നിവരുടെ കലവറയില്ലാത്ത് പിന്തുണയും സഹായവും ഇവിടം മാതൃകാഭവനമാക്കുന്നു.
ലേഖകന്‍ : മിഷേല്‍ ജോര്‍ജ് കൃഷി അസ്സിസ്റ്റന്റ് കൃഷിഭവന്‍ കൂടരഞ്ഞി